Friday, March 2, 2012

മകളേ ഉറങ്ങുക..

മകളേ ഉറങ്ങുക..
ശാന്തയായി നീ ഉറങ്ങുക!
കുഞ്ഞിമ ചിമ്മി ചിമ്മി 
സ്വപ്നവിഹായസ്സിലോരപ്പൂപ്പന്‍ താടിപോല്‍ 
നിന്നോമാല്‍ക്കനവുകള്‍ പാറിപ്പറക്കവേ..
താരാട്ടുപാടിയും 
തെന്നിയൂര്‍ന്നുപോകുമാ പുതപ്പിന്നുള്ളില്‍ 
നിന്നുറക്കം കെടുത്തുവാനൊരു കൊതുകു 
                                             വന്നെത്താതെയും
അരികത്തുറങ്ങാതുണ്ടമ്മ..
കണ്ണിമചിമ്മാതെ കാവലിരിപ്പുണ്ടമ്മ!
പിച്ച്ചവയ്ക്കാന്‍ തുടങ്ങിയ നിന്‍ 
കുഞ്ഞിക്കാലിടറിപ്പോകാതെ 
പുസ്തകസഞ്ചിയുമായുള്ള നിന്‍ 
                                       യാത്രയില്‍
ഇടവഴികള്‍ മാറിപ്പോകാതെ ..
കൂട്ടിനായുണ്ടെന്നുമമ്മ!
കണ്ണിമചിമ്മാതെ കാവലിരിപ്പുണ്ടമ്മ!
മകളേ ഉറങ്ങുക..
ശാന്തയായി നീ ഉറങ്ങുക!
ഇന്നു നിന്‍റെ ഉച് ച്വാസ നിശ്വാസങ്ങള്‍ക്കുപോലും
                                                     കാവലാളായി 
നിന്‍ വഴിത്താരകളില്‍.. 
നിന്നെ പേടിപ്പെടുത്തുന്നൊരു ശബ്ദവു- 
                                                    മുയരാതെ 
കാതോര്ത്തുനടക്കുന്നുണ്ടമ്മ..
ജാഗരിതമായ ഉള്‍ക്കാഴ്ചകളുമായമ്മ!
മകളേ ഉറങ്ങുക..
ശാന്തയായി നീ ഉറങ്ങുക!
നീയോരമ്മയാകുന്ന നാള്‍ വരേയ്ക്കും 
ബോധവും ഉപബോധവും മറന്നുറങ്ങുക ..
പിന്നെ നിന്‍റെ കുഞ്ഞിന്‍റെ കാവലാളായി ..
(പിന്നെ നിന്‍റെ കുഞ്ഞിന്‍റെ കാവലാളായി)
കണ്ണിമചിമ്മാതെ മെഴുകുതിരിയായുരുകുക.. 
                           (മെഴുകുതിരിയായുരുകുക)